Sunday, February 19, 2012

“രാജ്യം ഇവരുടേത് കൂടിയാണ്”


            
 
             ഒരാള്‍ ദരിദ്രനായി ജനിക്കുന്നത് അവന്‍റെ കുറ്റം കൊണ്ടല്ല. എന്നാല്‍ ഒരാള്‍ ദരിദ്രനായി മരിക്കുന്നത് അവന്‍റെ കുറ്റമാണ്”. കമ്പ്യൂട്ടര്‍ വ്യവസായ ഭീമന്‍ ബില്‍ ഗേറ്റ്സിന്‍റെ വാക്കുകളാണിത്.എന്നാല്‍ ഈ വാക്കുകള്‍ ചിലയിടങ്ങളില്‍ പരാജയപെടുന്നതായി കാണാം.  ചിലര്‍ ദരിദ്രനായി ജനിക്കുന്നതും ദരിദ്രനായി തന്നെ മരിക്കുകയും  ചെയ്യുന്നതു അവരുടെ കുറ്റം കൊണ്ടല്ല. രാജ്യത്തെ അനേകം ചേരികളില്‍, അഭയാര്‍ഥി ക്യാമ്പുകളില്‍   ദാരിദ്യത്തിലേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികള്‍, പിറന്നു വീണ കുഞ്ഞുങ്ങള്‍  അമ്മിഞ്ഞപാലിനായി മാതാവിന്‍റെ മാറിടത്തിലേയ്ക്ക് തലചേര്‍ത്ത് വെയ്ക്കുമ്പോള്‍ അവിടെ അമ്മിഞ്ഞപാലിനു പകരം മാതാവിന്‍റെ കണ്ണില്‍ നിന്നിറ്റുവീഴുന്ന കണ്ണുനീര്‍ തുള്ളികളാണ്‌  അവരെ സ്വീകരിക്കുക. പട്ടിണി കിടക്കുന്ന അമ്മയുടെ നെഞ്ചില്‍ മുലപ്പാലിനു ക്ഷാമമായിരുന്നപ്പോഴും  . ഒരിക്കലും വറ്റാത്ത  കണ്ണുനീര്‍  ധാരാളമായിരുന്നു. ഇവിടെ ആരാണ് തെറ്റുകാര്‍.. മാതാവിന്‍റെ ഉദരത്തിലെ ഇടുങ്ങിയ തടവറയില്‍ നിന്നും വിശാലമായ ഭൂമിയിലേയ്ക്ക് സന്തോഷത്തിന്റെ ചെറിയ കരച്ചിലുമായി കടന്നു വന്ന ആ കുട്ടിയോ അതോ വിശപ്പിന്‍റെ കാഠിന്യത്തില്‍ ഉറക്കം വരാത്ത ഏതോ രാത്രികളില്‍ തന്‍റെ ശരീരത്തിന്റെ മോഹങ്ങള്‍ക്ക് ശമനം നല്‍കിയ ആ സ്ത്രീയോ.അതല്ല. വിശനിരിക്കുന്ന ഭാര്യക്ക്‌ ആഹാരം നല്‍കാന്‍ സാധിക്കാതെ വിഷണ്ണനായിരിക്കുംപോഴും വയറിലെ വിശപ്പിനെക്കാലും ശരീരം ആഗ്രഹിച്ചതിനു പ്രാധാന്യം നല്‍കി  ആ കുഞ്ഞിനു ജന്മം നല്‍കാന്‍ കാരണക്കാരനായ  പിതാവോ ,ആരാണ് തെറ്റുകാരായി മാറുന്നത്..
   ഇതേ അവസ്ഥയെ പ്രതിനിതീകരിക്കുന്ന അനേകം ജീവിതങ്ങള്‍ കൂടി അടങ്ങി ചേര്‍ന്നതാണ് നമ്മുടെ രാജ്യം. തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന ഒരുപാടുപേര്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. ബാല്യങ്ങളില്‍ തന്നെ മാതൃത്വം നഷ്ടപെട്ടുപോയാതിനാല്‍ തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്നവര്‍, തന്‍റെ വയറ്റില്‍ പ്രതീക്ഷിക്കാതെ വന്നു കയറിയ കുഞ്ഞിനെ  ജന്മം നല്‍കിയ മാതാവ് തന്നെ തെരുവിലെ മാലിന്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു വെച്ചതിനാല്‍ തെരുവ്കുട്ടികളായവര്‍, അങ്ങനെ ഒരുപാടു ജീവിതങ്ങള്‍ നേര്കാഴ്ച്ചകലായി നമുക്കുമുന്നിലുണ്ട്. ഇവര്‍ക്കും ജീവിക്കെണ്ടതായിട്ടുണ്ട്.വിശപ്പിനു അറുതി വരുത്തുവാന്‍  തെരുവിലെയ്ക്കിറങ്ങി കൈനീട്ടിയാല്‍ അതിലേയ്ക്ക് നിയമപാലകരുടെ കൈകള്‍കൊണ്ടുള്ള  കുടുക്കു വീഴും. കുട്ടികള്‍ തങ്ങളുടെ ശക്തിപെടാത്ത പേശികള്‍ ഉപയോഗപെടുത്തി പട്ടിണി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ബാലവേല നിരോധനം എന്നതിന്റെ പേര് പറഞ്ഞു അവിടെയും അവര്‍ വിലക്കുകയാണ്. രാജ്യത്ത് രണ്ടു കോടിയിലേറെ ബാലവേല ചെയ്യുന്ന കുട്ടികള്‍ ഉണ്ടെന്നാണ്  സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
 ഈ നിയമങ്ങള്‍ നല്ലതാണ്. എന്നാല്‍ ഈ നിയമങ്ങള്‍ സ്ഥാപിച്ചെടുത്ത ഭരണകൂടങ്ങള്‍ക്ക്‌ തന്നെ അവരെ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. നിയമരൂപീകരണം കൊണ്ടു മാത്രം എന്താണ് നേട്ടം. യാചന നിരോധിക്കുകയും ബാല വേല നിരോധിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ജീവിച്ചിരുന്ന ഒരു കൂട്ടാതെ എവിടെയാണ് പുനരധിവസിപ്പിച്ചത്. തെരുവുകളില്‍ ശയനം നടത്തിയിരുന്ന ജനവിഭാഗത്തെ എവിടേയ്ക്കാന് ഭരണകൂടം മാറ്റി പാര്‍പ്പിച്ചത്. പാതയോരത്ത് കെട്ടിയ കുടില്‍ പൊളിക്കുമ്പോള്‍ കൂപ്പു കൈകളുമായി അധികാരികളുടെ മുന്നില്‍ കേഴുന്ന പാവങ്ങളുടെ മേലേയ്ക്കു അധികാരത്തിന്റെ ആട്ടു കൊടുത്തിട്ട് കടന്നു പോകുകയല്ല ചെയ്യേണ്ടത്‌,മരിച്ചു അവര്‍ക്ക് ഒരു ആലംബം ഒരുക്കി നല്‍കേണ്ട കടമ ഭരണകൂടത്തിനു തന്നെയാണ്.
  
 അനാഥരാക്കപെട്ട ബാല്യങ്ങള്‍ മാത്രമല്ല രാജ്യത്തെ അനേകമായിരം ചേരിപ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെ ജീവിതങ്ങളും വേദനാജനകമാണ്. അഴുക്കുചാലുകളില്‍ തങ്ങളുടെ ജീവിതം തള്ളിനീക്കാന്‍ വിധിക്കപെട്ടവര്‍, നാടിന്‍റെ വികസനകുതിപ്പില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുമ്പോഴും നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപെട്ടവര്‍. ദൈനം ദിന ജീവിത ചിലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഈ കൂട്ടത്തെ കാണാതെ പോകുകയാണ് ഭരണകൂടങ്ങള്‍. സ്ലംടോന്ഗ് മില്യനര്‍ സിനിമയില്‍ ഇന്ത്യന്‍ ചേരികളുടെ കഥ പറഞ്ഞപ്പോള്‍ ഇന്ത്യയെ അപമാനിക്കാന്‍ ഇന്ഗ്ലീഷ്‌കാരന്‍  ശ്രമിച്ചു എന്ന് പറഞ്ഞു പരിതപിച്ചവര്‍ അനവധിയാണ്. ആ ചേരികള്‍ കണ്ടു ആദ്യം ഞെട്ടിയത് ഒരു പക്ഷെ ഇന്ത്യക്കാര്‍ തന്നെയായിരിക്കാം.ആരാണ് ചേരികളെ കുറിച്ച് പറയാന്‍ ഭയപ്പെടുന്നത്. സമ്പന്നതയുടെ മടിതട്ടില്‍ വിഹരിക്കുന്നവരും,  അധികാരത്തിന്‍റെ ചെങ്കോല്‍ എന്തിയ ഭരണകൂടവുമല്ലാതെ ആരും ചേരികളെ അപമാനമായി കണക്കാക്കുന്നില്ല. സ്ലം ഡോങ്ഗ് മില്യനരിനു അല്ല യഥാര്‍ത്ഥത്തില്‍  ഓസ്കാര്‍ കിട്ടിയത്,  ഇന്ത്യയിലെ ചേരികളുടെ ദയനീയതയ്ക്കാണ്.


         രാജ്യത്തിലെ കാഴ്ചയും കാലാവസ്ഥയും അനുഭവിക്കാന്‍ വരുന്ന വിനോദ സഞ്ചാരികളുടെ മുന്നില്‍  നമ്മുടെ സംസ്ക്കാരത്തെ ക്ഷയിപ്പിച്ചു കാന്നിക്കരുത് എന്ന് ഒരു ഭരണകൂടത്തിനു സ്വന്തം ജനങ്ങളോട് അഭ്യര്തിക്കെന്ട ഒരു അവസ്ഥ സംജാതമായതും നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ആഗോളമേളകള്ടെ കൊഴുപ്പുകൂട്ടലിനു നഗരത്തിന്റെ മുഖം കോടികള്‍ കൊണ്ടു മിനുക്കി എടുത്തപ്പോള്‍ ആ നഗര ഹൃദയത്തിനു തൊട്ടു പുറകിലായി അഴുക്കുചാലുകലുടെ  തീരങ്ങള്‍ ആവാസമേഖലയായിരുന്നു. കോടികള്‍ എറിഞ്ഞുള്ള ആ മുഖം മിനുക്കല്‍ പക്ഷെ ഈ തെരുവുകളിലെയ്ക്ക്  വന്നിട്ടില്ല. സര്‍ക്കാരുകള്‍ക്ക്‌ വേണ്ടത് നിലവിലുള്ള പട്ടണങ്ങളെ മേട്രോ സിറ്റികളാക്കി മാറ്റലാണ്.അല്ലാതെ നിലവിലെ ചേരികളെ വാസയോഗ്യമായ പ്രദേശമായി തീര്‍ക്കണം എന്ന അജണ്ട മുന്നോട്ടു വെയ്ക്കുന്നത് എന്ത് കൊണ്ടോ കാണാന്‍ കഴിയുന്നില്ല.. നഗരങ്ങളില്‍ നിന്നും രോഗത്തെയും വഹിച്ചു തങ്ങളിലൂടെ ഒഴുകി പോകുന്ന അഴുക്കുചാലുകളില്‍ തങ്ങളുടെ കുട്ടിക്കാലത്തെ കൃസ്തികള്‍ കളിച്ചു തീര്‍ക്കുന്ന കുട്ടികലുണ്ടാകുമ്പോള്‍ അവര്‍ ഭാവിയിലെ പൌരന്മാരായി മാറുന്നതിനു പകരം  വലിയ മാരക രോഗങ്ങള്ക്കടിമയായി മാറുന്നു..
 

    ആ ജീവിതങ്ങല്‍ക്കിടയിലും അവര്‍ പ്രത്യാശയുടെ വെളിച്ചം സ്വപനം കാണാറുണ്ട്. ആ തെരുവുകലിലെ കുട്ടികള്‍ പഠിക്കണം എന്നാഗ്രഹമില്ലാതവരല്ല ആഗ്രഹത്തിന് വകയില്ലാതവരാന്. രാജ്യത്തെ ആറിനും 14നുമിടയില്‍ പ്രായമുള്ള 42 ദശലക്ഷം കുട്ടികള്‍ ജീവീത്തിലൊരിക്കലും വിദ്യാലയത്തിന്റെ പടികാണാത്തവരാണ്. പതിനാറു ശതമാനം ഗ്രാമങ്ങളിലും പ്രാഥമികവിദ്യാഭയാസത്ത്തിനും പോലും സ്കൂളുകള്‍ ഇല്ലാത്ത നാടാണ് നമ്മുടേത്.
നിയമനിര്‍മ്മാണ സഭകളില്‍ ഇവര്‍ക്ക് വേണ്ടി വകയിരുത്തുന്ന വന്‍തുകകള്‍ ഭരണച്ചക്രത്ത്തിന്റെ തട്ടുകളിലൂടെ കയറിയിറങ്ങി താഴെ തട്ടുകളിലേയ്ക്ക് എത്തുമ്പോള്‍ ആ വന്‍തുകകള്‍ ഏറെ ചെറുതായി മാറുന്നു എന്നത് വേറെ കാര്യം.. ഗ്രാമങ്ങളുടെ വികസനത്തിനായി  പദ്ധതികള്‍ ആവിഷകരിക്കുമോഴും സത്യത്തില്‍ അര്‍ഹരായ തെരുവ് ജീവിതങ്ങള്‍ക്ക്‌ ഇത് അന്യമാകുകയാണ് ചെയ്യുന്നത്. ഗ്രാമസഭാകളിലൂടെ പദ്ധതികള്‍ക്ക്‌ തീരുമാനം ഉണ്ടാക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എല്ലാ സഭകളും  അന്യമായ ഈ ജീവിതങ്ങള്‍ ആരോടാണ് പരാതി പറയുക.
സര്‍ക്കാരുകള്‍ അനുവദിക്കുന്ന ധനസഹായങ്ങള്‍ക്ക് തുകയേക്കാള്‍ അധികം രേഖകള്‍ ഹാജരാക്കെണ്ടി വരുന്ന വര്‍ത്തമാന നാളില്‍. ഈ രാജ്യത്ത് തങ്ങള്‍ ജനിച്ചു എന്നതിന് പൊക്കിള്‍ കോടി മാത്രം തെളിവായി ഉള്ള തെരുവ് കുട്ടികള്‍ക്കും കുടുമ്പത്തിനും ഈ സഹായങ്ങള്‍ എങ്ങനെയാണ് എത്തിച്ചേരുക.. 
 
  വേണ്ടത് പഠനങ്ങളും നിര്‍ദേശങ്ങളുമല്ല നടപ്പാക്കലുകലാണ് . ചേരികളില്‍ അധിവസിക്കുന്ന പലര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ പോലും അന്യമാണ്.അതിനാല്‍ സര്‍ക്കാരുകള്‍  വല്ലപ്പോഴും വെച്ച് നേടുന്ന സഹായങ്ങള്‍ സ്വീകരിക്കുവാന്‍ ഇവരെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍  പോലും ഇവര്‍ക്ക്‌ അന്യമാകുന്നു. എന്തിനു തങ്ങളെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാന്‍ മഹത്തായ ജനാധിഅപത്യത്തില്‍ പന്കാളിയാകുവാന്‍ പോലും കഴിയാതെ ജനിച്ചു വീണ രാജ്യത്ത് അഭയാര്‍ഥികളായി കഴിഞ്ഞു കൂടെണ്ടി വരുന്നു.ഇതൊക്കെ ഇവരെ ഈ ജീവിതത്തില്‍ നിന്നും കരകയരുന്നതിനു പലപ്പോഴും വിലങ്ങു തടിയാകാറുണ്ട്. . ആദ്യമായി വേണ്ടത് ഇവര്‍ക്ക് തിരിച്ചറിയല്‍ അടയാളങ്ങള്‍ നല്‍കുക എന്നതാണ്... 

 
   ഇവര്‍ക്ക്  പ്രഖ്യാപനങ്ങളല്ല സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. ഇടപെടലുകളാണ് ആ ഇടപെടലുകള്‍ ആദ്യം ചെയ്യേണ്ടത് തെരുവുകളില്‍ ജീവിതം കഴിക്കുന്നവരെ ഒരു പ്രത്യേക കേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുക, പക്ഷെ ഇന്ന് കണ്ടുവരുന്ന കാഴ്ച നഗരവികസനതിന്റെ പേര് പറഞ്ഞു ചേരികളെ കുടി ഒഴിപ്പിക്കുംപോള്‍ ആ ചേരി തന്നെ തങ്ങളുടെ സ്വര്‍ഗം എന്ന് കരുതി ആ അഴുക്കുചാലുകളിള്‍ പോലും അവര്‍ക്ക് നഷ്ടപെടുന്നതാണ് കാണാന്‍ കഴിയുക.അത് ഉണ്ടാകരുത്.സൈനിക ശക്തിയിലോ സാമ്പത്തിക ഭദ്രതയിലെ ലോകത്തില്‍ ഒന്നാം സ്ഥാനത്തെയ്ക്ക്  നമ്മുടെ രാജ്യം എത്ത്തിചെര്‍ന്നാലും രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ സ്ഥാനമാനങ്ങള്നെടിയെടുക്കുംപോഴും, ഇന്ത്യ തിളങ്ങുന്നു എന്ന്  അവകാശപെടുമ്പോള്‍ ആഗോള പട്ടിണി സൂചികയില്‍ 119 വികസ്വര രാജ്യങ്ങളില്‍ 96 സ്ഥാനത്താന് ഇന്ത്യയെന്നു നാം മറക്കരുത്. ഇന്ത്യയില്‍ 410 ദശലക്ഷം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നത്. ദാരിദ്ര്യത്തിന്റെ ശതമാനം 2004 ല്‍ 27.5 ശതമാനമായിരുന്നു 2010 ല്‍ അത്  37.2 ശതമാനമായി ഉയര്‍ന്നു.. ഇരുപതു രൂപയില്‍ താഴെ  ദിവസ വരുമാനം ഉള്ളവര്‍ അനവധിയാണ്, . ഒരു നേരമെങ്കിലും പോഷക സമ്പുഷ്ടമായ ആഹാരത്തിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത്തവര്‍ അധിവസിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ, 100 കോടിയിലേറെ വരുന്ന ജനങ്ങളില്‍ അഞ്ചിലൊന്നു പേരും വിശപ്പിന്റെ പിടിയിലാണ്. ഏറ്റവും ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാള്‍ ദയനീയമാണ് ഇന്ത്യയുടെ അവസ്ഥ, അതെ സമയം രാജ്യം പട്ടിണികിടന്ന സമയത്തും മോശം സാഹചര്യത്തില്‍ സൂക്ഷിക്കുന്നതു കാരണം സര്‍ക്കാര്‍ 67,000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു കളഞ്ഞതായി 2010ല്‍  സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1,90,000 പേര്‍ക്ക് ഒരു മാസം കഴിക്കാവുന്ന ഭക്ഷ്യവസ്തുക്കളാണ് പുഴുത്തുനാറി നശിച്ചത്.. കുത്തക കമ്പനികള്‍ക്ക് നികുതിയിളവ്‌ ചെയ്തു കൊടുക്കുകയും അതെ സമയത്ത് തന്നെ പാവപെട്ടവര്‍ക്ക്   അനുവദിക്കുന്ന സബ്സിഡികള്‍ക്ക് കുറവ് വരുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു നമ്മുടെ ഭരണകൂടങ്ങള്‍. ഈ ഭരിക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണ് അല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ല..

 
രാജ്യത് കാര്‍ഷിക പ്രതിസന്ധി നേരിടുന്നു എന്ന് അധികാരികള്‍ നിലവിളിക്കുംപോഴും  അതിനെ കുറിച്ച് പഠിക്കാന്‍ ലക്ഷങ്ങള്‍ ചിലവിടുന്നവര്‍ തന്നെയാണ് പോന്നു വിളയുന്ന കര്‍ഷക ഭൂമികള്‍ റേസിംഗ് ട്രാക്കിനും അമ്പര ച്ചുംപികലായ വ്യാപാര സമുച്ചയങ്ങള്‍ക്കും വേണ്ടി കശാപ്പ് ചെയ്തത്  കൃഷിമാത്രം ഉപജീവനമാക്കിയ ഒരു ജനതയെ അവരുടെ കൃഷിയിടങ്ങള്‍ കുത്തകകള്‍ക്ക് വേണ്ടി കൈയെരിയിട്ടു അവര്‍ക്ക് കാര്‍ഷിക യോഗ്യമല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് മാറ്റി പാര്‍പ്പിക്കാന്‍ ശ്രമിക്കുകായും ചെയ്യുന്നു.എങ്ങനെ എന്ന് ചോദിച്ചാല്‍ നഗ്നനായി തെരുവിലൂടെ നടന്നു പോകുന്ന ഒരാളോട് ഒരു തൂവാല നല്കിയിട്ടു ഇത് കൊണ്ടു നാണം മറയ്ക്കൂ എന്ന് പറയുന്നത് പോലെ 
  ദാരിദ്ര്യം കവര്‍ന്നെടുത്ത തങ്ങളുടെ ജീവിതത്തിന്‍റെ  കണ്ണീര്‍ കടലില്‍ നിലയരിയാതെ തുഴയുന്നജനതടെയും, നരകയാതനയനുഭാവിക്കുന്ന കര്‍ഷകരുടെയും, ചേരികളില്‍ അന്തിയുറങ്ങുന്ന പാവങ്ങളുടെയും,തെരുവില്‍ അനാതരാക്കപെട്ട ബാല്യങ്ങലുടെയും,ഇരുട്ട് മാറ്റാതെ നമ്മുടെ നാടിനു എങ്ങനെയാണ് തിളങ്ങാന്‍ കഴിയുക..ഈ ജീവിതങ്ങളില്‍ കൂടി  പുഞ്ചിരി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക്‌ തിളക്കമുണ്ടാകുക....



Tuesday, February 7, 2012

തുറന്ന മെയിലുകള്‍ തുറക്കാത്ത സത്യങ്ങള്‍..

തുറന്ന മെയിലുകള്‍, തുറക്കാത്ത സത്യങ്ങള്‍

നാട്ടിന്‍പുറങ്ങളിലെ കോഫി ഷോപ്പ് മുതല്‍ ഇന്റര്‍നെറ്റിലെ ചായക്കടയായ ഫേസ്ബുക്കിലും വരെ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയമാണ് അന്യന്റെ സ്വകാര്യത ചോര്‍ത്തിയെടുക്കുന്ന സര്‍ക്കാര്‍ നിയന്ത്രിത സദാചാര പോലിസ് 268 പേരുടെ ഇ-മെയിലുകള്‍ ചോര്‍ത്തുന്ന വാര്‍ത്ത. ഇ-മെയില്‍ എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്, ഇ-മെയില്‍ ചോര്‍ത്തലിനെക്കുറിച്ചാണ്. എന്തിനും ഏതിനും ചേരിചേര്‍ന്നു തര്‍ക്കിക്കുന്ന മലയാളികളുടെ തനത് സ്വഭാവത്തെ പ്രകടമാക്കിക്കൊണ്ട് ഈ വിഷയത്തിലും ചേരിതിരിഞ്ഞു തര്‍ക്കിക്കാന്‍ കേരളം മറന്നില്ല എന്നതു സത്യമാണ്. ഞങ്ങള്‍ക്കു സ്വകാര്യത എന്നൊന്നില്ലാത്തതുകൊണ്ട് ഭരണകൂടം എന്തു ചോര്‍ത്തിയാലും കുഴപ്പമില്ലെന്നു ചിലര്‍. വേറെ ചിലര്‍, ചോര്‍ത്താന്‍ തീരുമാനിച്ചവരുടെ ഇല്ലാത്ത ഭീകരബന്ധത്തെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമത്തിലുമായിരുന്നു. അപ്പോഴും പ്രതിഷേധത്തിന്റെ അവസാനത്തെ തിരിനാളവും അണഞ്ഞിട്ടില്ല എന്നു വ്യക്തമാക്കി ചിലരെങ്കിലും അതിനെതിരേ സമരരംഗത്തുണ്ടായിരുന്നു.

എന്നാല്‍, ഏറെ ശ്രദ്ധേയമായ ഒരു സംഗതി, പതിവുപോലെ ഈ വാര്‍ത്തയിലെ പൌരാവകാശത്തെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ പല മുഖ്യധാരാ പത്രങ്ങളും രാഷ്ട്രീയ പ്പാര്‍ട്ടികളും തയ്യാറായില്ല എന്നതാണ്. പൌരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ വിപ്ളവം നയിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല ബുദ്ധിജീവികളും ഈ വിഷയത്തില്‍ മൌനംപാലിക്കുകയാണു ചെയ്തത്. ഭരണകൂടം ഒരു വിഭാഗത്തിന്റെ ഇ-മെയില്‍ പരിശോധിക്കാന്‍ ഉത്തരവിട്ട രേഖകള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത പോലിസ് ഉദ്യോഗസ്ഥനെതിരേ ഇപ്പോള്‍ നടപടിയെടുത്തിരിക്കുകയാണല്ലോ. അതു സ്വാഭാവിക നടപടിക്രമം തന്നെ. അതേസമയം, അദ്ദേഹത്തിന്റെ മതത്തെ ഇതുമായി ബന്ധപ്പെടുത്താനുള്ള സംഘപരിവാര അജണ്ടയെ അതേപടി സ്വീകരിച്ചുകൊണ്ട് ആ പോലിസുകാരനെ ഒരു രാജ്യദ്രോഹി എന്ന നിലയില്‍ ചിത്രീകരിച്ച് ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്തയെ മറ്റൊരു തലത്തിലേക്കു വഴിതിരിച്ചുവിടാനുള്ള ശ്രമമുണ്ടായി. മെയില്‍ ചോര്‍ത്താന്‍ തീരുമാനിച്ചു എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല, ചോര്‍ത്തപ്പെട്ടവര്‍ക്കുപോലും സംശയമില്ലാതെയായിരിക്കുന്ന ഈ സാഹചര്യത്തില്‍, റിപോര്‍ട്ട് ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ആ 268 പേരുടെ സ്വകാര്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുകയും അയാള്‍ക്കെതിരേ നടപടി സ്വീകരിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. എന്നാല്‍, ഈ വിഷയത്തെ വെറുമൊരു ചോര്‍ത്തല്‍ നടപടി മാത്രമാക്കി ചുരുക്കിക്കാണിച്ചു പോലിസുകാരനെ ബലിയാടാക്കി രക്ഷപ്പെടാനാണു സര്‍ക്കാര്‍ ശ്രമം.

ഒരു കഥ ഓര്‍മവരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, ഒരിക്കല്‍ താന്‍ പിടികൂടിയ ഒരു കടല്‍ക്കൊള്ളക്കാരനോട് ചോദിച്ചു: "നിനക്കെങ്ങനെ കടലില്‍ ആക്രമണം ചെയ്യാന്‍ ധൈര്യം വന്നു.'' "ഞാനൊരു ചെറിയ കപ്പലുമായി സഞ്ചരിക്കുന്നതുകൊണ്ട് കവര്‍ച്ചക്കാരനായി. ഒരു കപ്പല്‍വ്യൂഹവുമായി അക്രമം ചെയ്യുന്ന താങ്കളോ; ചക്രവര്‍ത്തിയും''- കൊള്ളക്കാരന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടിയും ഇന്റലിജന്‍സും ചക്രവര്‍ത്തിമാരാണ്. ആ 268 പേരോ, കൊടുംഭീകരരുമായി മാറുന്നു. മുഖ്യമന്ത്രിയുടെ തോളിലിരുന്നു ചെവി കടിച്ചു കൊണ്ടിരിക്കുന്നവരെ ശ്രദ്ധിച്ചില്ലെങ്കില്‍, ഫാഷിസ്റ്റ് ഭരണത്തിന്റെ വക്താവായ ഭരണാധികാരി എന്ന ഓമനപ്പേര് ഉമ്മന്‍ചാണ്ടിക്ക് വരുന്ന തലമുറ ചാര്‍ത്തിത്തന്നാല്‍ കുറ്റപ്പെടുത്താന്‍ കഴിയാതെ വരും.

ചോര്‍ത്താന്‍ തീരുമാനിച്ചതിന്റെ കാരണമായി പറഞ്ഞത് സിമി ബന്ധമാണ്. ഈ 268 പേരും സിമി പ്രവര്‍ത്തകരാണ് എന്നുള്ളതിന് തങ്ങള്‍ക്ക് എവിടെനിന്നാണു വിവരങ്ങള്‍ ലഭിച്ചത് എന്നു പോലിസ് വ്യക്തമാക്കുന്നുമില്ല. കസ്റ്റഡിയിലുള്ള ഒരാളെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളെന്നാണു പോലിസ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇത്രയും ബന്ധങ്ങളുള്ള ആ വ്യക്തിയെ തുറന്നുകാട്ടാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തത്, അങ്ങനെയൊരാളില്ല എന്ന കാരണംകൊണ്ടു തന്നെയാണ്. അതേസമയം, സിമി എന്നത് ഒരു വിഭാഗത്തിനെതിരെ വേണ്ടസമയത്ത് ഉപയോഗിക്കാന്‍വേണ്ടി മാധ്യമങ്ങളും ഭരണകൂടങ്ങളും കൊണ്ടുനടക്കുന്ന ആയുധമായി മാറിയിരിക്കുകയാണ്. കൊന്നു കുരിശിലേറ്റിയ സിമിയുടെ ആത്മാവിനെ ഭരണകൂടം ആകാശത്തേക്ക് അയച്ചിട്ടില്ല. കാരണം, സിമി എന്ന രണ്ടക്ഷരം ഇവിടെ നിലനിന്നാലേ മുസ്ലിംസമൂഹത്തെ തളച്ചിടാനാവൂവെന്ന് ചിലര്‍ മനസ്സിലാക്കുന്നു. മിണ്ടിയാല്‍ സിമി, നോക്കിയാല്‍ സിമി, കൈപൊക്കിയാല്‍ സിമി. എന്താണു സിമി? ഭരണകൂടം പറഞ്ഞു ഭീതിപരത്തിയ സിമി ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ഭരണകൂടം നിരോധിക്കുന്നതു വരെ രാജ്യത്ത് ഒരു ഭീകരപ്രവര്‍ത്തനം പോലും നടത്തിയതിനു തെളിവില്ല; ഒരു കേസ് പോലും ചാര്‍ജ് ചെയ്യപ്പെട്ടിട്ടുമില്ല എന്ന വസ്തുത ഗീതാ മിത്തല്‍ കമ്മീഷന്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ നിലവിലുള്ള എല്ലാ കേസുകളും അതിന്റെ നിരോധനത്തിനുശേഷം ഒപ്പിച്ചെടുത്തതാണ്. ചിന്തിക്കുന്ന സമൂഹത്തിനു മുന്നില്‍ ഇത്തരം കെട്ടിച്ചമച്ച കഥകള്‍ എന്നും വിലപ്പോവില്ല. സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ട ഈ 268 പേരില്‍ നിലവില്‍ യാതൊരുവിധ കേസും നിലനില്‍ക്കുന്നില്ല. ഇവര്‍ ഭീകരരായതിനാലല്ല അന്വേഷണവിധേയരായത്. മറിച്ച്, ഇവരെ ചിലരുടെ മുന്നില്‍ അടയാളമായി വയ്ക്കുകയാണു യഥാര്‍ഥത്തില്‍ പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്. 

പല സമരങ്ങളുടെയും ഉദ്ഭവസ്ഥാനങ്ങളുടെ അവകാശം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റെടുക്കുന്ന ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ക്കെതിരേയും നീതിനിഷേധത്തിനെതിരേയും നെറ്റ്വര്‍ക്കുകളില്‍ കൂടി പ്രതികരിക്കാന്‍ തയ്യാറാവുന്നവരെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം കൂടി ഇതിനു പിന്നിലുണ്ട്. 

തങ്ങള്‍ക്കു സ്വകാര്യമില്ല, അതുകൊണ്ട് ഞങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ കുഴപ്പമില്ല എന്നു പറഞ്ഞ് ഇതിനെ ന്യായീകരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ അധികാരമോഹികളോ മടയന്‍മാരോ മാത്രമല്ല, രാജ്യത്തു നടന്ന സംഭവവികാസങ്ങളെപ്പറ്റി അറിയാത്തവരോ അല്ലെങ്കില്‍ അജ്ഞത നടിക്കുന്നവരോ കൂടിയാണ്. മുംബൈ ആക്രമണത്തിനു മുമ്പ് ഇ-മെയില്‍ വന്നത് കെന്നത്ത് ഹെവുഡ് എന്നയാളില്‍നിന്നായിരുന്നു. അതു കണ്ടുപിടിച്ച അതേ രാത്രിതന്നെ അയാള്‍ ചില ഉദ്യോഗസ്ഥന്മാരുടെ തണല്‍പറ്റി വിമാനം കയറിയിരുന്നു. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് ഒരു അമേരിക്കന്‍ പൌരനെ സംശയിക്കുന്നുവെന്നും അദ്ദേഹത്തെ ഉടന്‍ അറസ്റ് ചെയ്യുമെന്നും അന്നു ഹേമന്ത് കര്‍ക്കരെ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്ന അതേസമയം, അദ്ദേഹം ഇപ്പോള്‍ വിമാനം കയറിയിട്ടുണ്ട് എന്ന് കര്‍ക്കരെയുടെ കീഴുദ്യോഗസ്ഥനായ രണ്‍ബീര്‍ സിങ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എസ്.എം.എസ് അയക്കുകയാണു ചെയ്തത്. 

എന്നാല്‍, ആ ഹേവുഡിന് പിന്നാലെ പോവാത്ത പോലിസ്, മന്‍സൂര്‍ പീര്‍ബോയ് എന്ന ഒരു ചെറുപ്പക്കാരനെ അറസ്റ് ചെയ്യുകയായിരുന്നു. അവസാനം മന്‍സൂറിനെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ കോടതി അദ്ദേഹത്തെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വെറുതെവിട്ടു. ഇതുമാത്രമല്ല, രാജ്യത്തു പല സ്ഫോടനങ്ങളും നടന്നപ്പോള്‍ ഉടനെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പോലിസ്കേന്ദ്രങ്ങളിലേക്കു കടന്നുവരുന്ന മെയിലുകള്‍ അനവധിയാണ്. നാളെ അമേരിക്കയില്‍ മറ്റൊരു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍നിന്നും ഒരു മെയില്‍ പോയി എന്നു കേട്ടാല്‍ അദ്ഭുതപ്പെടാനില്ല. കാരണം, നമ്മുടെ ലോഗിന്‍ വിവരങ്ങള്‍ ചിലരുടെ കൈകളിലെ പാവയാണ്. ഇപ്പോള്‍ അതിനു കീ കൊടുത്തുകൊണ്ടിരിക്കുന്നത് അവര്‍തന്നെയാണ്.

ഇനി ചോര്‍ത്തലിനു പിന്നിലുള്ള രാഷ്ട്രീയത്തിലേക്കും അതില്‍നിന്നു ലഭിച്ച രാഷ്ട്രീയവിദ്യാഭ്യാസത്തിലേക്കും വരുകയാണെങ്കില്‍, ചിലരുടെ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ശക്തിയെക്കുറിച്ചു മനസ്സിലാക്കാന്‍ ഇതുപകരിച്ചു എന്നുള്ളതാണ്. ചോര്‍ത്തല്‍ നടപടിയെ ചോദ്യംചെയ്താല്‍, തങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന മതേതര മുഖംമൂടി ആരെങ്കിലും ചോദ്യംചെയ്യപ്പെടുമോ എന്ന ഭയം അടുത്തുകൂടിയതുകൊണ്ടാണ് ലീഗ് ഈ അനീതിക്ക് കൂട്ടുനില്‍ക്കുന്നത് എന്നു തോന്നിപ്പോവും. എന്നാല്‍, മുസ്ലിംകള്‍ക്കു നേരെയുള്ള കടന്നുകയറ്റം എന്ന നിലയിലല്ലാതെ ഒരു പൌരാവകാശപ്രശ്നമായെങ്കിലും ഈ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ഭയപ്പെടുന്നു എന്നതുതന്നെ, ലീഗിന്റെ സമ്മര്‍ദ്ദശക്തിയെ അളക്കാനുള്ള അളവുകോലായാണു കോണ്‍ഗ്രസ് മനസ്സിലാക്കാന്‍ പോവുന്നത്. ഈ അളവുകോല്‍ ലീഗ് എന്ന രാഷ്ട്രീയത്തിന്റെ പ്രസക്തി വരെ ചോദ്യംചെയ്യപ്പെടുന്നത് തന്നെയാണ്. കോണ്‍ഗ്രസ് ചോര്‍ത്തല്‍നടപടിയെ ന്യായീകരിക്കാന്‍ വേണ്ടി ലീഗിനെയും ആര്യാടനെയും പരിചയായി ഉപയോഗിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

ലീഗിന്റെയും ആര്യാടന്റെയും ശബ്ദങ്ങളാണു മുസ്ലിം സമുദായം മുഖവിലയ്ക്കെടുക്കുക എന്ന ഉമ്മന്‍ചാണ്ടിയുടെ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. 
വെള്ളിയാഴ്ച മുസ്ലിം പള്ളികളില്‍ നടക്കുന്ന ജുമുഅ ഖുതുബ പോലും നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് നിഷ്കര്‍ഷിക്കുന്നു. പള്ളികളില്‍ക്കൂടി ഭരണകൂടത്തിനെതിരേ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്േടാ എന്നറിയാന്‍ വേണ്ടിയാണത്രേ ഈ അന്വേഷണം. ഇനി ചില ഏകാധിപത്യനാടുകളില്‍ കാണുന്നതുപോലെ, ജുമുഅ ഖുതുബ പോലിസ് സ്റ്റേഷന്‍ വഴി വിതരണം ചെയ്യുമോ?

നീതി നല്‍കേണ്ട ഭരണകൂടങ്ങള്‍ അനീതിയാണു നല്‍കുന്നതെങ്കില്‍ പ്രതിഷേധിക്കുക എന്നതു സ്വാഭാവികമാണ്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ മതത്തിന്റെ ആരാധനാസ്വാതന്ത്യ്രത്തെ പോലും അന്വേഷണവിധേയമാക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല. മദ്റസകളും പള്ളികളും തീവ്രവാദകേന്ദ്രമാണ് എന്ന സംഘപരിവാര ജല്‍പ്പനങ്ങള്‍ക്ക് വളംവച്ചുകൊടുക്കുകയാണു ഭരണകൂടം.

(10/02/2012 തേജസ്‌ ദിനപത്രത്തില്‍ എഴുതിയത് )

Sunday, January 15, 2012

മഅദനിയും മനുഷ്യനാണ്..


    "വേദം ചൊല്ലിയാലോ യാഗം ചെയ്താലോ താഴോട്ടൊഴുകുന്ന നദി ഒരിക്കലും മുകളിലേക്ക് ഒഴുകുകയില്ല. തീയില്‍ നിന്ന് മഞ്ഞുകട്ടയോ മഞ്ഞുകട്ടയില്‍ നിന്ന് തീക്കട്ടയോ എടുക്കുവാന്‍ സാധ്യമല്ല' എന്ന ഗൗതമബുദ്ധന്‍റെ വാക്കുകള്‍ പോലെ യാണ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കാര്യത്തിലും സംഭവിച്ചതും സംഭവിക്കാന്‍ പോകുന്നതും. കഴിഞ്ഞ കോയമ്പത്തൂര്‍ കേസില്‍  ഒന്‍പതര കൊല്ലം കഷ്ടപെട്ടിട്ടും ഒരു തെളിവ് പോലും ഹാജരാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല... അത് പോലെ തന്നെയായിരിക്കും കര്‍ണ്ണാടക സര്‍ക്കാരിനും സംഭവിക്കുക . ഇല്ലാത്തതിന്‍ നിന്ന് ഒന്നും ഉണ്ടാക്കി എടുക്കാനും ആവില്ല . ശ്രമിച്ചു പരാജയപെടുക തന്നെ ചെയ്യും , പക്ഷെ അതുവരെ ഒരു മനുഷ്യ ആയുസ്സ് ഉണ്ടായിരിക്കുമോ എന്നാ മാനുഷിക ചിന്ത എല്ലാര്ക്കും നല്ലതാണ്. .  ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂരിലെ കാരാഗൃഹത്തില്‍ കിടന്നശേഷം നിരപരാധിത്വം കോടതിയിലൂടെ തെളിയിക്കപ്പെട്ടു പുറത്തിറങ്ങിയ മഅ്ദനി പിന്നീട് ഒരു സ്‌ഫോടനത്തിലും ഭീകരകൃത്യത്തിലും പങ്കാളിയായിട്ടില്ലെന്ന് ഉറപ്പായിരിക്കെ  ഈ കേസുകള്‍ തെളിയാന്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യം മൂലം നീണ്ട കൊല്ലങ്ങളെടുക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ അദ്ദേഹത്തെ പരപ്പനയിലെ പീഡനകേന്ദ്രത്തില്‍ തള്ളിയത്

     കുടി പകയുടെ ഒരു ദശാബ്ദത്തോളം  ഇരുണ്ട കല്ലറയ്ക്കുള്ളില്‍ തന്‍റെ ശരീരത്തെ ഒന്നിനും ഉപകരപെടാതെ ഹോമിക്കാന്‍ വിധിക്കപെട്ട  മഅദനി വീണ്ടും കുറച്ചു കുടില ചിന്താഗതിക്കാരുടെ വെറും വാക്കില്‍ മാത്രം അപരാധി യായി കണക്കാക്കുന്ന ഇ നിയമ സംവിധാനത്തെ വെറുപ്പോടെ കാണാനേ കഴിയുകയുള്ളൂ., നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്നാണ് പലരും പറഞ്ഞു കൊണ്ടിരികുന്നത് എന്നാല്‍ "നിയമം പോകേണ്ടത് നിയമത്തിന്‍റെ വഴിക്കല്ല. നിയമം പോകേണ്ടത് നീതിയുടെ വഴിയിലൂടെ ആണ്. ഫാഷിസ്റ്റുകള്‍ക്ക് അവരുടെ ജനിതക വൈകല്യം തിരുത്താനാവില്ല. പക്ഷേ, രാജ്യം ഭരിക്കുന്ന മതേതര ജനാധിപത്യ സര്‍ക്കാറിനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കും അതിക്രൂരമായ ഈ മനുഷ്യാവകാശലംഘനത്തില്‍ ഒന്നും ചെയ്യാനില്ലേ? കേരളത്തിലെ ഇടത്-വലത് മതേതര പാര്‍ട്ടികള്‍ക്ക് പി.ഡി.പി ശിഥിലവും ദുര്‍ബലവുമായിത്തീര്‍ന്ന സാഹചര്യത്തില്‍ ഇനി മഅ്ദനിക്കു വേണ്ടി ചെറുവിരലനക്കുന്നത് നഷ്ടക്കച്ചവടമാണെന്ന് തീരുമാനിച്ചതാണോ? എങ്കില്‍, അതിനേക്കാള്‍ ക്രൂരമായ സ്വാര്‍ഥതയും മനുഷ്യത്വമില്ലായ്മയും വേറെയുണ്ടോ?
    
     ലണ്ടന്‍ തെരുവോരങ്ങളിലെ ചേരികളില്‍ ഒന്നില്‍ ദീര്ഘലകാലത്തെ പട്ടിണിയും വൃത്തികെട്ട ചുറ്റുപാടുകളും രോഗിയാക്കിയ കുഞ്ഞു മകന്‍ നിശ്ച്വതനായി  മരണത്തിലെയ്ക്കമര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  അവന്‍റെ മുഖത്തേയ്ക്ക് നോക്കി കണ്ണീര്‍ വാര്‍ത്ത്, ആ കണ്ണീര്‍ മാഷിയാക്കി പാവങ്ങളുടെ ബൈബിള്‍ തീര്‍ത്തു എന്ന് പറയുന്ന  കാറല്‍ മാര്‍ക്സിന്‍റെ അനുയായികള്‍ക്ക്‌ , ഭരണകൂട ഭീകരത സമ്മാനിച്ച ഒരായുസ്സിന്‍റെ പീഡന പര്‍വ്വം അതിജീവിച്ചു വരുന്ന മഅദനിയെ അന്ന് സ്വീകരിക്കാന്‍ ഒരു ഭരണകൂട തടസ്സങ്ങളും ഉണ്ടായിരുന്നില്ല. എന്നാല്‍ അന്ന് വാദിച്ചവര്‍ ഇന്ന് മൌനം പാലിക്കുന്നത് എന്ത് ചിന്തിക്കുന്നവന് മനസ്സിലാകും. തങ്ങള്‍ പ്രതീക്ഷിച്ച വോട്ടു ബാങ്ക് ഇല്ല എന്നതാണ് കാരണമെന്നു  എന്ന് മനസ്സിലാക്കാന്‍ ജോതിഷ പഠനത്തിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല.  . മഅദനിയ്ക്ക് വേണ്ടി ഇന്ത്യന്‍ ഭരണ ഘടനയോ നീതിന്യായ വ്യവസ്ഥയോ തിരുത്തി എഴുതണം എന്ന് ആരും പറയില്ല.  ഇതേ നീതിന്യായ വ്യവസ്ഥയാണ് മഅദനി വിഷയത്തില്‍ അതവാ ഒന്‍പതര  വര്ഷം അന്യായ തടവിനു ശേഷം നിരപരാധി എന്ന് കണ്ടു വെറുതെ വിട്ട പ്പോള്‍ ആ ഒന്‍പതര വര്‍ഷം കണ്ണും  പൂട്ടി നാണിച്ചു നിന്നത്.. ദൈവം ഒരാളെ ഒരിക്കല്‍ മരിപ്പിക്കും , എന്നാല്‍ ഭരണകൂടം ഒരാളെ ദിവസവും മരിപ്പിക്കുന്നു ഈ കാഴ്ചയാണ് മഅദനിയിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.  .കോയമ്പത്തൂരില്‍ സംഭവിച്ചത് പോലെത്തന്നെ, മഅ്ദനി ബംഗളൂരുവില്‍ നിന്നും നിരപരാധിയായി തിരിച്ചുവരും. വിചാരണ തീരുംവരേക്ക് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ച് ഇല്ലാതാക്കാം എന്ന് മാത്രമാണ് ഭരണകൂടം ആലോചിക്കുന്നത്. അങ്ങനെ അദ്ദേഹം തിരിച്ചുവരുമ്പോള്‍ നാം മലയാളികള്‍ പിന്നെയും പ്രബുദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും...

Friday, January 13, 2012

പ്രവാസി



 പ്രവാസതീയിലുരുകിയൊലിക്കും
പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍
ദൈവത്തിന്‍ നാടിനെ യാത്രയാക്കി
എത്തിയതാകട്ടെ മണല്‍കാട്ടിലും,
ആരോരുമില്ലാതെ അലയുമ്പോഴെല്ലാം
നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു
വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം
നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു
എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍
വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍
ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം
മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു 

വിദ്യതന്‍ പടികള്‍ കയറും മക്കളും
വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും
ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല
കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്
വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു
കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍
എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,,
ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം
ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ
അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും
അതാണെന്റെ ആത്മസംത്ര്പതിയും...

Wednesday, January 11, 2012

ഗ്രാമസഭയും ആട് വിതരണവും.


      

  അന്ന് വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോള്‍ മകള്‍ പതിവിലും വലിയസന്തോഷത്തിലാണ്. കാര്യമന്വേഷിച്ച എന്നോടു അവള്‍ ആട്ടിന്‍ കുട്ടിയുടെ കാര്യമാണ് പറഞ്ഞത്. ഞാന്‍ വിചാരിച്ചു എന്താ ഇത്ര പെട്ടന്ന് ഇവള്‍ക്കൊരു ആട് പ്രേമം .ബഷീറിന്‍റെ പാത്തുമ്മായുടെ ആട് വായിക്കാനുള്ള പ്രായം ഇവള്‍ക്കാകാത്തത് കൊണ്ടു അങ്ങനെ ഈ പ്രേമം വന്നതാകാന്‍ വഴിയില്ല.അപ്പോഴും അവള്‍ ആടിനെ തീറ്റിക്കുന്നതിന്‍റെയും അതിനെ കുളിപ്പിക്കുന്നതിന്‍റെയും അതിന്‍റെ കൂടെ കളിക്കുന്നതിന്‍റെയും കാര്യങ്ങള്‍ ഇങ്ങനെ പറയുകയാണ്‌ ഞാനും അവളുടെ സന്തോഷത്തിനായി അവളോടൊപ്പം ചേര്‍ന്ന് അവളെ പ്രോത്സാഹിപ്പിച്ചു അപ്പോള്‍ അടുക്കളയില്‍ നിന്നും കാനന ഛയയില്‍  ആട് മേയ്ക്കാന്‍ ഞാനും വരട്ടെയോ നിങ്ങളുടെ കൂടെ എന്ന് ഭാര്യ വിളിച്ചു ചോദിക്കും എന്ന് കരുതി .പക്ഷെ അതുണ്ടായില്ല ആ സമയം ചട്ടിയില്‍ കിടന്ന ആട്ടിറച്ചിയുടെ   വേവ് നോക്കുകയായിരുന്നു അവള്‍. “കലാ വാസനയില്ലാത്തവള്‍” അവളെങ്ങാനും ഇത് കേട്ടാല്‍ അന്ന് പട്ടിണി ആകും എന്നതിനാല്‍  മനസ്സില്‍ പറഞ്ഞു കൊണ്ടു മകളുടെ ആട് വിശേഷത്തിലേയ്ക്ക് ഞാന്‍ ശ്രദ്ധ കൊടുത്തു..
 
   മകളുടെ മനസ്സിലേയ്ക്ക് ഇപ്പോള്‍ ഈ വിഷയം കയറിവരുവാനുള്ള കാരണം എന്തായിരിക്കാം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് ഉമ്മ സഹായത്തിനെത്തിയത് .വാര്‍ഡ്‌ മെമ്പര്‍ പറഞ്ഞു പോലും ഗ്രാമസഭ നടക്കുന്നുണ്ട് ഈ ആഴ്ച .ആനുകൂല്യ വിതരണം നടക്കുകയാണ്.ആട് വളര്‍ത്തല്‍.ഇഞ്ചി കൃഷി,കോഴി കുഞ്ഞു വിതരണം,വീട് പുനരുദ്ധാരണം അങ്ങനെ ഒരു പാടു ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് പറഞ്ഞു കൊണ്ടു   മെമ്പര്‍ അതിനു വേണ്ടിയുള്ള ഒരു അപേക്ഷ നല്‍കി.. അതില്‍ പൂരിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്താണ് നമുക്ക്‌ വേണ്ടത് എന്നാ ഭാഗത്ത്‌  എന്ത് എഴുതണം എന്ന് അമ്മായി അമ്മയും  മരുമകളും തമ്മില്‍ നടന്ന സംഭാഷണത്തിന് മകള്‍ ശ്രദ്ധ കൊടുത്തതില്‍ നിന്നാണ് ഈ ആട് പ്രേമം അവള്‍ക് വന്നത്..ഇതില്‍ നിന്നും എന്തായിരുന്നു അവരുടെ ചര്‍ച്ച എന്ന് പറയേണ്ടതില്ലല്ലോ
 
  അപേക്ഷയയില്‍ ഇഞ്ചി കൃഷി നടത്തി ഇഞ്ചി ആകണ്ട എന്ന് കരുതിയായിരിക്കാം ഭാര്യ ആട് വളര്‍ത്തല്‍ സെലക്ട് ചെയ്തത്.എന്തായാലും ആ അപേക്ഷ മെമ്പറുടെ കൈയില്‍ എത്തി. കൂടെ എന്‍റെ മകളുടെ ആശയും....ദിവസങ്ങള്‍ കഴിഞ്ഞു പോയി..ആടിനെ കുറിച്ച് മകളും മറന്നു കൂടെ ഞാനും..അങ്ങനെ ഗ്രാമ സഭ നടക്കുന്ന ദിവസം എത്തി ,സഹപ്രവര്‍ത്തകരുടെ കൂടെ ഞാനും ഗ്രാമസഭയിലെയ്ക്ക് പോയി അവിടെ നല്ല ആള്‍കൂട്ടം ആയിരുന്നു.കൂടുതലും സ്ത്രീകള്‍.ജനങ്ങള്‍ക്ക്‌ എല്ലാം നല്ല പൗരബോധം ആണല്ലോ എന്ന് ഞാന്‍ സന്തോഷിച്ചു. ഗ്രാമ സഭ ആരംഭിച്ചു അവിടെ കൂടിയ നാട്ടുകാരുടെ മുഖത്ത് എന്തെക്കെയോ ലഭിക്കാന്‍ പോകുന്ന ഒരു സന്തോഷം പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്..പഴയ ഗ്രാമ സഭയിലെ മിനിട്ട്സ് വായിക്കാതെ കാര്യത്തിലേയ്ക്ക് കടന്ന മെമ്പറോട്  ഗ്രാമ സഭയിലെ അജണ്ട ഓര്‍മ്മപെടുതിയ എന്നോടു മെമ്പറെക്കാള്‍ നീരസം അവിടെ കൂടിയ ചില സ്ത്രീകള്‍ക്കായിരുന്നു എന്ന് പറയേണ്ടല്ലോ..അവര്‍ക്ക് എങ്ങനെയും ആരംഭിച്ചാല്‍ മതി അപ്പോഴാണ്‌ എനിയ്ക്ക് കാര്യം പിടി കിട്ടിയത്  മിക്കവരും ആടും ഇഞ്ചിയും വാഴക്കന്നും മോഹിച്ചു വന്നവരാണ്.അതിന്‍റെ അകാംശയാണ് അവരില്‍ ഉള്ളത്.. മെമ്പര്‍ കാര്യത്തിലേയ്ക്ക് കടന്നു. നമ്മുടെ വാര്‍ഡിലേയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്നും റോഡു പുനരുദ്ധാരണത്തിനായി  ഇത്ര രൂപ മാറ്റി വെച്ചിട്ടുണ്ട്.ബാക്കി ആട് വളര്‍ത്തല്‍ അഞ്ചു പേര്‍ക്ക്, ഇഞ്ചി കൃഷി പത്ത് പേര്‍ക്ക്, വീട് പുനുരുദ്ധാരണം വിധവകള്‍ക്ക് മാത്രം മൂന്നെണ്ണം, എന്നിങ്ങനെയുള്ള ലിസ്റ്റ് വായിച്ചു. എന്നിട്ട് അപേക്ഷിച്ചവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ ഞെട്ടി പോയി പലരും..അഞ്ചു ആടിനും കൂടി അപേക്ഷിച്ചവര്‍ അറുപതു പേര്‍.അങ്ങനെ ഓരോന്നിനും പത്ത്‌ ഇരുപതു അപേക്ഷകള്‍. പാവം മെമ്പര്‍ എന്ത് ചെയ്യും. ഒരു അപ്പം യേശു ക്രിസ്തു ആയിരം പേര്‍ക്ക് വീതിച്ചു കൊടുത്തു എന്ന് പറഞ്ഞു അത് പോലെ നമ്മുടെ മേമ്പര്‍ക്ക് സാധികില്ലല്ലോ.. അര്‍ഹതയുള്ള  അപേക്ഷകള്‍ പരിഗണിക്കാം എന്ന് പറഞ്ഞു മെമ്പര്‍ കസേരയില്‍ ഇരുന്നപ്പോഴെയ്ക്കും  ആളുകള്‍ പോകാന്‍ തുടങ്ങി . മെമ്പര്‍ എനിയ്ക് തന്നെ ഇത് നല്‍കും എന്ന് വിശ്വസിച്ചാണ് പലരും പുറത്തേയ്ക്ക് പോയത്.
 
  എന്നാല്‍  അപേക്ഷകള്‍ പരിഗണിക്കേണ്ടത്   ആ ഗ്രാമ സഭ തന്നെ ചര്‍ച്ച ചെയ്തു ആണ് എന്ന് ആ പോയവര്‍ക്ക് അറിയാന്‍ വഴിയില്ല.അതൊന്നും മെമ്പര്‍ പറഞ്ഞു കൊടുതുമില്ല. കൊടുക്കാത്തതിന്‍റെ കാരണം ഒരു കശ പിശ ഇവിടെ വെച്ച് തന്നെ വേണ്ട എന്ന് കരുതിയാകാം...അങ്ങനെ എല്ലാ സഭകളെ പോലെ ആ ഗ്രാമ സഭയും അവസാനിപ്പിച്ചു.  കാര്യം അറിയാതെ ആട് കിട്ടും എന്ന് ആഗ്രഹിച്ച മകളുടെ കാര്യം മെമ്പറൊട് തമാശ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടു ഞാനും അവിടെ നിന്നും ഇറങ്ങി. തിരികെ വീട്ടിലെത്തുമ്പോള്‍ മകള്‍ ആട് എവിടെ? എന്ന് ചോദിക്കില്ല എന്നറിയാം കാരണം അവള്‍ അതിനെ മറന്നിരുന്നു.അല്ലങ്കിലും കുട്ടികളുടെ ആഗ്രഹങ്ങള്‍ ഒന്നില്‍ നിന്നും ഒന്നിലെയ്ക്ക് മാറി കൊണ്ടേയിരിക്കും....














Related Posts Plugin for WordPress, Blogger...

ഈ പോസ്റ്റ്‌ ഷയര്‍ ചെയ്യാന്‍